ഓറഞ്ച് മിഠായി.[മിനികഥ]/ സുജിത് കുട്ടനാരി.


 

ഓറഞ്ച് മിഠായി

[മിനികഥ]

സുജിത് കുട്ടനാരി.



കുഞ്ഞിരാമൻ മാഷുടെ ദേഹം മുഴുവൻ തിന്നുകഴിഞ്ഞ അഗ്നികുണ്ഠം വയറ് നിറഞ്ഞ് മയക്കത്തിലാണ്. അവിടവിടെ ചെറിയ അഗ്നിനാളങ്ങൾ കൺതുറന്ന് നോക്കുന്നുമുണ്ട്.


ചുടലയിൽ തീയമരുന്നത് കാത്ത് ബന്ധുക്കളും മിത്രങ്ങളും പറമ്പിന്റെ പല ഭാഗങ്ങളിൽ നിൽക്കുന്നു.


കുറച്ചകലെയായി മതിലിൽ ചാരി നിൽക്കുന്ന ചക്രവർത്തിയുടെ മനസ്സിൻ ഓർമ്മകളുടെ നാളം തൊട്ടടുത്തുള്ള പട്ടടയിലെ പോലെ കെട്ടടങ്ങുകയല്ല. ആളിക്കത്തുകയാണ്.


കുഞ്ഞിരാമൻ മാഷുടെ ശിഷ്യനായും സഹപ്രവർത്തകനായും കഴിയാൻ കിട്ടിയ ഭാഗ്യം ചക്രവർത്തി മാഷിനുണ്ട്. വാധ്യാർ മാർക്കിടയിൽ അപൂർവ്വത്തില പൂർവ്വമാണ് കുഞ്ഞിരാമൻ മാഷ്.


സ്നേഹം കൊണ്ട് ബാല മനസ്സിൽ കയറിപ്പറ്റാൻ ആ മഹാനുഭവനുള്ള കഴിവ് പറയാതെ വയ്യ.


കുട്ടിക്കാലത്ത് തനിക്ക് തന്നെയുള്ള അനുഭവത്തിന്റെ തികട്ടലിലാണ് ചക്രവർത്തി മാഷ്. തന്നെ പഠനത്തോടും സ്കൂളിനോടും കുഞ്ഞിരാമൻ മാഷ് വിളക്കിച്ചേർത്തെടുത്ത അനുഭവം.


തൈക്കുളത്ത് ചക്രവർത്തിയുടെ  വീടിനടുത്തുള്ള പ്രൈമറി സ്കൂളിലെ പ്രധാന അധ്യാപകനാണ് കുഞ്ഞിരാമൻ മാഷ്. ഒന്നാം ക്ലാസിൽ ചേർന്ന ചക്രവർത്തിക്ക് സ്കൂളിൽ പോകാൻ മടിയാണ്.കരച്ചിലും പിഴിച്ചിലും അകമ്പടിയായാണ് സ്കൂൾ പ്രവേശത്തിന്റെ ആദ്യനാളുകൾ കടന്നു പോയത്.


അന്നൊരു തിങ്കളാഴ്ചയാണ്. ചക്രവർത്തിയുടെ വീടിനു മുന്നിലെ പാടവരമ്പിലൂടെ കുഞ്ഞിരാമൻ മാസ്റ്റർ നടന്നു പോകുന്നു. ആ നേരത്താണ് ചക്രവർത്തിയെ സ്കൂളിലേക്ക് അയയ്ക്കാൻ അമ്മ ഒരുക്കം കൂട്ടുന്നത്. ചക്രവർത്തി കരച്ചിലിന്റെ വഴിയിലാണ്. 


മാഷുടെ നടന്നു വരവിൽ കുട്ടിയുടെ നിർത്താതുള്ള കരച്ചിൽ കേട്ടു. വഴിയോരത്തെ അവന്റെ വീട്ടിലേക്ക് മാഷ് തിരിഞ്ഞു കയറിച്ചെന്നു.


'എന്താ ഇവിടൊരു കുട്ടീടെ കരച്ചിൽ കേൾക്ക്ണല്ലൊ, ആരാ കരയണത് '?

മാഷ് ചോദിച്ചു.


ആരോ ഒരാളുടെ ശബ്ദം കേട്ട് ചക്രവർത്തിയുടെ അമ്മ ഉമ്മറത്ത് എത്തി.


'മാഷ്' വിനയത്തോടെ അവർ നിന്നു.


'ന്താ. അവൻ നിർത്താ കരയ്ണത്' ?

നീളൻ ഖാദി ജബ്ബായണിഞ്ഞ കൃശഗാത്രനായ മാഷുടെ തലയുയർത്തിപ്പിടിച്ച ഗൗരവം കലർന്ന ചോദ്യം.


'കുട്ടൻ സ്കൂളിൽ പോകാൻ കൂട്ടാക്ക്ണില്ല മാഷെ.പോണില്ലാന്ന് വാശി. കുളിമുറീടെ വാതില് അകത്ത് ന്ന് കുറ്റിട്ടിരിക്ക്യാ.'


ദേഷ്യം കലർന്ന വേദനയോടെ ചക്രവർത്തിയുടെ അമ്മ പറഞ്ഞു.


'അവനവിടിരിക്കട്ടെ. നിർബ്ബന്ധിക്കണ്ട.' മാഷ് പറഞ്ഞു.


'അയ്യോ, മാഷെ അവൻ.....'

അമ്മ പറഞ്ഞു തുടങ്ങിയത് മാഷ് തടഞ്ഞു.

'ഒന്നും പറയണ്ട. ഞാനാ പറയണേ.'

ചക്രവർത്തിയുടെ അമ്മ നിന്നു പരുങ്ങി.


കുഞ്ഞിരാമൻ മാഷുടെ വാക്കുകൾ ചക്രവർത്തി കുളിമുറിയിൽ കേട്ടു.

എന്തൊരു നല്ല മാഷാ. അവൻ മനസ്സിൽ പറഞ്ഞു. ആ ദേവകി ടീച്ചറാ ചീത്ത. അമ്മ പറയുന്നതാ അവര് കേൾക്ക. 


ചക്രവർത്തി കരച്ചിൽ നിർത്തി. കുളിമുറിയുടെ വാതിൽ തുറന്നു. പതുങ്ങി പതുങ്ങി അമ്മ കാണാതെ ഉമ്മറത്ത് വന്നു. മുന്നിലെ വയൽ വരമ്പിലൂടെ കുഞ്ഞിരാമൻ മാഷ് നടന്ന കലുന്നത് കണ്ടു.

 എന്തൊരു നല്ല മാഷാ. അവൻ മനസ്സിൽ കരുതി.


പിറ്റേന്ന് രാവിലെ ഉമ്മറപ്പടിയിൽ കാലും നീട്ടിയിരിക്കുന്ന ചക്രവർത്തി കുഞ്ഞിരാമൻ മാഷുടെ സൻമനസ്സിനെ ഓർമ്മിച്ചു. അമ്മേം മറ്റുള്ളോരും സ്കൂളിൽ പോകാൻ നിർബ്ബന്ധിക്കും. മാഷാ എന്നോട് ഇവിടെ തന്നെ ഇരുന്നോളാൻ പറയുന്നത്.നല്ല മാഷ്.


'ചക്രവർത്തി ഇവിടെ വാ'

വീട്ടിലേക്കുള്ള പടിക്കൽ നിന്ന് ഇടിവെട്ടുപോലെ കുഞ്ഞിരാമൻ മാഷുടെ വിളി.

മാഷ് സ്കൂളിലേക്കുള്ള വഴിയിലാണ്. ചക്രവർത്തി മെല്ലെ തൂണിനോട് മറഞ്ഞു.

'ഇവിടെ വരാനാ പറഞ്ഞത് 'മാഷ് ഇത്തിരി കടുപ്പത്തിലാക്കി.

ചക്രവർത്തി മെല്ലെ മെല്ല ചെന്നു.

' ഇന്ന് സ്കൂളിൽ വരുന്നില്ലെ'?

മാഷ് ചോദിച്ചു.

അവൻ ഒന്നും മിണ്ടിയില്ല. തല താഴ്ത്തി.

' പുതിയ ഉടുപ്പിട്ട് എന്റെ കൂടെ വാ'.

അവൻ ഒരേ നിൽപ്പ്.

'പറഞ്ഞത് അനുസരിക്ക് '

മാഷ് ശഠിച്ചു.

അപ്പോഴേക്കും ഉമ്മറത്തേക്ക് വന്ന അമ്മയോടായി.

'അവനെ ഷർട്ട് ഇടീക്ക്'

അമ്മ കൊണ്ടുവന്ന ഷർട്ടും സ്കൂൾ സഞ്ചിയുമെടുത്ത് അവൻ ഇറങ്ങി. ചക്രവർത്തി മുന്നിലും മാഷ് പിന്നിലുമായി നടന്നു.


കുറച്ചു നടന്ന മാഷ് വഴിയരികിലെ കടയിലേക്ക് കയറി. 

'ന്താ ദാമോ, കച്ചോടൊക്കെ ഉഷാറല്ലെ?'

'ഉഷാറെന്നെ മാഷെ, എന്താടുക്കേണ്ടെ?'

ദാമു വിനയത്തോടെ നിന്നു.

'എനിക്ക് ത്തിരിമുറുക്ക്. ഓന് നാല് നാരങ്ങാ മിഠായും കൊടുക്ക് '

ചക്രവർത്തിയെ ചൂണ്ടി പറഞ്ഞു.


'വേലായുധാ..... '

കടയുടെ കോലായയിലെ ബെഞ്ചിൽ പത്രം നോക്കിയിരുന്ന വേലായുധനെ വിളിച്ചു. 

'നീയ്യ്, ഇവനെ വീട്ടിൽ കൊണ്ടാക്ക്. ഓനേ നാളെ മുതൽ ന്റെ സ്കൂളില് വരും. അല്ലേടോ'

മാഷ് പറഞ്ഞപ്പോൾ ചക്രവർത്തി തല കുലുക്കി.


പിറ്റേന്ന് പാടവരമ്പത്തുകൂടെ നടന്നു നീങ്ങുന്ന നീണ്ട ജുബ്ബ യ്ക്കു മുൻപിലായി ഒരു കുട്ടിയുമുണ്ടായിരുന്നു. വഴിയരികിലെ ആ കടക്കു മുന്നിലെത്തിയപ്പോൾ കുട്ടിക്ക് മിഠായി കിട്ടി. മാഷ് വെറ്റില കൂട്ടി മുറുക്കിയില്ല. പിറ്റേന്ന് മിഠായിയും മുറുക്കുമില്ല. മാഷ്ക്ക് മുറുക്കും കുട്ടിക്ക് മിഠായിയും സ്ക്കൂളിലായി.

Comments

Popular posts from this blog