വല്യമ്മാമ[മിനികഥ] സുജിത് കുട്ടനാരി

 

വല്യമ്മാമ.

[മിനികഥ]

സുജിത് കുട്ടനാരി.


'പഠിച്ച് വല്യ ഡാക്കിട്ടറായി വരണംന്റ കുട്ടി.ന്നിട്ട് വല്യമ്മാവനേം മുത്തശ്ശീനേം ക്കെ ചെവീല് ആ വള്ളി തിരുകി നോക്കണം... വല്ല ദീനോം ണ്ടോന്ന്.'


'അതെ, വല്യമ്മാമൻ പറഞ്ഞത് പോലെ ഞാൻ പഠിച്ചു. ഡോക്ടറായി. ചെവീല് തിരുകുന്ന 'വള്ളീവെച്ച് വല്യമ്മാമയെ നോക്കണ്ടെ?.... വേണ്ട...

ദൊക്കെ പറഞ്ഞ് വല്യമ്മാമന്നെ പറ്റിക്ക്യാർന്നോ?'


അജിമോൻ നിയന്ത്രണം വിട്ടു പോയി. ആരെല്ലാമോ വന്ന് താങ്ങി. കോലായിലെ ഇരുത്തിയിൽ അവൻ ഇരുന്നു. ഒറ്റത്തിരിയുടെ നാളം ചിലപ്പോൾ ഒരു ചോദ്യചിഹ്നം പോലെയും കത്തിയുയർന്നു.


ആളുകൾ കൂട്ടമായും ഒറ്റക്കായും വന്നു കൊണ്ടിരിക്കുന്നു. കുറച്ച് സമയം കൂടി വല്യമ്മാമ ഈ കിടപ്പ് കിടക്കണം. മഴക്കാല രാവിന്റെ കരിമ്പടം പുതച്ച സന്ധ്യ. ഇറയത്തെ മഴത്തിരിയിൽ നിന്ന് പളുങ്കുമണിക്കുട്ടം താഴെ വീണ് പൊട്ടിച്ചിതറുന്നു. നല്ല തണുപ്പുമുണ്ട്. വ്റ്ദ്ധനായ മരയാൻ ശവസംസ്കാരത്തിനു വേണ്ട ഒരുക്കം തുടങ്ങി.


അജിമോൻ എന്നെ മുറുകെ പിടിച്ചു.അവൻ പിറുപിറുക്കുന്നുണ്ട്. വല്യമ്മാമനെ രക്ഷിക്കാനായില്ലല്ലൊ. നിങ്ങളൊന്ന് നോക്ക്യ ആമുഖത്ത് പരിഹാസത്തിന്റെ ഭാവല്ലെ.?

ഡാക്കിട്ടറില്ലാത്തോണ്ട് ന്റെ മോനോ പോയി. ങ്ങി ഒരു ഡാക്കിട്ടറായപ്പൊ ന്നെ ഞാനും പറ്റിച്ചു. അതാ വല്യമ്മാമ പറയണത്.


എല്ലാം വല്യമ്മാമയുടെ വിധി. വല്ലാത്തൊരു സ്നേഹായിരുന്ന മനുഷ്യൻ. അദ്ദേഹത്തിന്റെ കൈകളിൽ വളർന്നവരാണ് ഞങ്ങൾ. ഹൗസർജൻസി ചെയ്യുന്ന അജിയെ ലീവ് കഴിഞ്ഞ് ഇന്നലെ ഈ നേരത്താണ് വണ്ടി കയറ്റി വിട്ടത്. എന്നേക്കാൾ അവനായിരുന്നു വല്യമ്മാമേടെ പൊന്നുമോൻ.


അവൻ പറഞ്ഞത് ശരിയാണ്. എനിക്കും തോന്നുന്നു ആ മുഖത്ത് ഒരു സന്തോഷോം പരിഹാസോംതളം കെട്ടിയിട്ടുണ്ടെന്ന്. നഷ്ടപ്പെട്ട മകനെ തിരിച്ചു കിട്ടിയ സന്തോഷം. 

മരണത്തോട് പരിഹാസവും.


'എനിക്കവനെ കിട്ടും.' എന്ന് പലപ്പോഴും വല്യമ്മാമ പറയുമായിരുന്നു. ശേഷം തോളത്തെ മുണ്ടിൽ മുഖം തുടയ്ക്കും.


തൊടിയിൽ നടക്കാനിറങ്ങിയാൽ തെക്കെത്തലയ്ക്കലെ പ്ലാവിൻ ചുവട്ടിലെത്തിയാൽ വല്യമ്മാമ പതിയെ നിൽക്കും. സ്വയം മറന്നുള്ള നിൽപ്പ്. അതു വരെ ഞങ്ങളുടെ കൈകളെ മുറുകെപ്പിടിച്ചിരുന്ന കൈകൾ വിറകൊള്ളും.


അജി കൊച്ചുനാളിലെ വികൃതിയാണ്. ഒരിക്കൽ ഇതുപോലൊരു സായാഹ്ന നടത്തത്തിനിടെയാണ് അവൻ വല്യമ്മാമെടെ സ്വകാര്യ ദു:ഖാന്വേഷണം നടത്തിയത്.'മക്കളതൊന്നും ചോദിക്കാല്ലെ.'വല്യമ്മാമ അന്ന് ചൊടിച്ചു.

ഞാൻ അവനെ ശാസിക്കുകയും ചെയ്തു.


പിന്നീടൊരിക്കൽ

'മക്കളെ ന്റെ കൊച്ചു നാരായണൻ ഇവിട്യാ കെടക്ക്ണത് '.

ഇത്രയും പറഞ്ഞ് തീരുംമുമ്പേ വല്യമ്മാമ കണ്ണ് പൊത്തി.ആ വലിയ കൈവിരലുകൾ ഭേദിച്ച് കണ്ണീരൊഴുകുന്നുണ്ടായിരുന്നു. കുറേ നേരം ഞങ്ങൾ നിശ്ശബ്ദരായി.അജി എന്റെ മുഖത്ത് നോക്കി. ഞാൻ നല്ല കുറ്റായിന്നുള്ള ഭാവത്തിൽ വിരലുകൊണ്ട് ആംഗ്യം കാണിച്ചു. അവൻ കരയാനുള്ള ഭാവായി. പാവം, അവൻ ഇപ്പോൾ ഒരു കുറ്റവും ചെയ്തിട്ടില്ല. ഞാൻ അവനെ എന്നോടു ചേർത്തുനിർത്തി. ഞങ്ങൾ രണ്ടു പേരും വല്യമ്മാമയെ നിസ്സഹായരായി  നോക്കി നിൽപ്പായി.


വല്യമ്മാമ മുഖം തുടച്ച് മുണ്ട് തോളത്തിട്ടു.

'വല്യമ്മാമ കരയണത് നോക്കിനിക്ക്വാ ' അല്പനേരം മറ്റേതോ ലോകത്തായിരുന്ന അദ്ദേഹം ഒന്നും മനസ്സിലാകാതെ അന്ധാളിച്ചു നിന്ന ഞങ്ങളോട് പുഞ്ചിരിച്ചു.

'മോനിങ്ങ് വാ....'

വല്യമ്മാമ അജിയെ എടുത്തു.

'വല്യമ്മാമയ്ക്ക് മോനേ പോലെ ഒരു കൊച്ചു കുറുമ്പന്നുണ്ടായിരുന്നു. കൊച്ചു നാരായണൻ.ഒമ്പതാമത്തെ വയസ്സില് അവന് ഒരു ദീനം വന്നു.അത് വരെ ന്റെ കൊച്ചൂന് ഒരു വയറിളക്കം പോലും വന്നതായി ഈ വല്യമ്മമയ്ക്ക് ഓർമ്മയില്ല.'വർത്തമാനം പറഞ്ഞ്

നടക്കുന്നതിനിടെ വല്യമ്മാമ കിതക്കുന്നുണ്ടായിരുന്നു.

'സന്ധ്യയായി മക്കളെ. വല്യമ്മാമയ്ക്ക് ന്തോ വല്ലാണ്ട്. ന്നിത്രേം മതി.'


വല്യമ്മാമ പറഞ്ഞതോർക്കുന്നു. കുറേ നാളത്തെ പ്രാർത്ഥനയുടേയും മരുന്നിന്റെയും ഫലമായിരുന്നു കൊച്ചു നാരായണൻ. കൊച്ചുപിറന്ന് രണ്ടാണ്ട് കഴിഞ്ഞില്ല അവന്റെ അമ്മ പോയി. നല്ല ആരോഗ്യവാനായിരുന്നു കൊച്ചു.പള്ളിക്കൂടത്തിൽ പഠിക്കാനും മിടുക്കനായിരുന്നു.'പാച്ചിക്കാട്ട് കുഞ്ഞൂഞ്ഞ് വാധ്യാരെ ചൂരല് ന്റെ കൊച്ചൂന് നേരെ മാത്രേ കലി തുള്ളാണ്ടിരുന്നുള്ളൂ'ന്ന് വല്യമ്മാമ അത്ഭുതം കൂറും. അത്രയ്ക്ക് മിടുക്കനെന്ന് സാരം. 

ഒമ്പതാമത്തെ വയസ്സില് ഒരു മഴക്കാലത്താണ് കൊച്ചൂന് ചർദ്ദീവയറിളക്കോം വന്നത്. വല്യമ്മാമയ്ക്ക് വൈദ്യരെ തിരഞ്ഞ് കുറേ ദൂരംവരെ പോകേണ്ടി വന്നു. തിരിച്ചു വരുമ്പോഴേക്കും കൊച്ചു ജീവനോടെ നിന്നില്ല.


തെക്കെത്തൊടീലെ പ്ലാവിന്റെ ചോട്ടിൽ പിന്നീട് വല്യമ്മാമയോടൊപ്പം ഞങ്ങളും മൗനം നിൽക്കും. കൊച്ചു നാരായണേട്ടന്റെ ഓർമ്മയ്ക്ക് വല്യമ്മാമയുടെ മൗനദു:ഖത്തിന് കൂട്ടായി .

അങ്ങനെയൊരു ദിവസം പ്രാർത്ഥന കഴിഞ്ഞ് തിരിച്ചു വരുമ്പോളാണ് അജിമോന്റെ ചോദ്യം.

' കൊച്ചുനാരായണേട്ടനെ ചികിൽസിക്കാൻ ഡോക്ടർ വന്നില്ലെ?'

'ഇല്ല മക്കളെ' വല്യമ്മാമ പറഞ്ഞു.' അന്നൊക്കെ വൈദ്യശാല തന്നെ വളരെ ദൂരത്താണ്. വല്യമ്മാമ ഓടിച്ചെന്ന് നോക്കുമ്പോ വൈദ്യര് മറ്റൊര് ദിക്കിലാ. മരുന്നു വാങ്ങി വരുമ്പോളേക്കും....'

വല്യമ്മാമയുടെ മുഖം കനത്തു.

'കൊതിയൊക്കെ വൃഥാ.വിധിയേ വിളയൂ'

'മോൻ പഠിച്ച് ഡോക്കിട്ടറാകണം..ന്ന് ട്വല്യമ്മാമേനേ, വല്യച്ഛനേമൊക്കെ നോക്കണം'


വല്യമ്മാമ്മേടെ മുഖം വീർത്ത് വരുന്ന പോലെ. ചിരി നിഴൽ നിന്ന ആ മുഖം നിമിഷങ്ങൾ കടന്ന് പോകുന്തോറും കനം കൂടി വരുന്ന പോലെ.

അന്ത്യകർമ്മങ്ങൾക്കു വേണ്ടി ഞങ്ങൾ ആ ശരീരം എടുത്തുയർത്തി നടന്നു. 

വല്യമ്മാമയെ ദഹിപ്പിച്ച് അഗ്നിശലഭങ്ങളെപ്പോലെ ചിറകടിച്ചുയരുമ്പോളും വല്യമ്മാമ മരണത്തെ നോക്കി ചിരിക്കുന്നുണ്ടാകും.

കൊച്ചൂന്നും എനിക്കുമിടയിൽ നിന്ന് നീ അത്രയ്ക്ക് കളിക്കണ്ടാന്ന് മരണത്തോട് ഫലിതം തൊടുത്ത്.

Comments

Popular posts from this blog